തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിലുള്ള 10.1312 ഹെക്ടർ ഭൂമി തരംമാറ്റുന്നതിന് കൃഷിവകുപ്പ് അനുമതി നൽകി. കേരള സ്പോർട്സ് നയങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതിയെ പൊതു ആവശ്യമായി പരിഗണിച്ചാണ് നടപടി.
പാരിസ്ഥിതിക മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് സുസ്ഥിരമായ രീതിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദേശീയ-അന്തർദേശീയ മത്സരങ്ങൾക്കും കായിക ടൂറിസത്തിനും വേദിയാകുന്നതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയും കായിക അടിസ്ഥാന സൗകര്യങ്ങളും വലിയ കുതിച്ചുചാട്ടം നടത്തും.
അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അപേക്ഷ സമർപ്പിച്ചത്. തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടതോടെയാണ് പദ്ധതിക്ക് വേഗം കൂടിയത്.